പൗരാവകാശ നിയമങ്ങളുടെ പേരിൽ ഗുരുതരമായ ആരോപണങ്ങളുടെ നിഴലിൽ നിൽക്കുന്ന ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാറിൻ്റെ മകൾ മേധാ രൂപയ്ക്ക് അലഹബാദ് ഹൈക്കോടതി പിഴശിക്ഷ വിധിച്ചു. ദേശീയ സുരക്ഷാ (NSA) നിയമത്തിൻ്റെ പേരിൽ ഡൽഹി സർവകലാശാലയിലെ ഒരു വിദ്യാർത്ഥിയെ നിയമവിരുദ്ധമായി കരുതൽ തടങ്കലിൽ വച്ച സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇലക്ഷൻ കമ്മിഷണറുടെ മകൾ പിഴയടയ്ക്കേണ്ടി വന്നത്. ഗൗതം ബുദ്ധ നഗർ (നോയിഡ) ജില്ലാ മജിസ്‌ട്രേറ്റായി സേവനമനുഷ്ഠിക്കുന്ന ഐ.എ.എസ് ഉദ്യോഗസ്ഥയാണ് ഗ്യാനേഷ് കുമാറിൻ്റെ മകൾ മേധാ രൂപ. മറ്റൊരു ഉദ്യോഗസ്ഥനും പിഴ വിധിച്ചിട്ടുണ്ട്. ഇരുവരുടെയും ശമ്പളത്തിൽ നിന്ന് ഈടാക്കി വ്യക്തിപരമായി നഷ്ടപരിഹാരം നൽകാനാണ് അലാഹബാദ് ഹൈക്കോടതി ഉത്തരവിട്ടിട്ടുള്ളത്.
വിദ്യാർത്ഥിയെ കരുതൽ തടങ്കലിലാക്കിയത് (preventive detention) നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി കണ്ടെത്തി. എൻഎസ്എ പ്രകാരമുള്ള അസാധാരണമായ അധികാരങ്ങൾ തോന്നിയതുപോലെ വിനിയോഗിക്കാനുള്ളതല്ല. ഭരണഘടനാപരമായ സ്വാതന്ത്ര്യങ്ങൾ സംരക്ഷിക്കുന്നതിൽ പൊതു ഉദ്യോഗസ്ഥർക്ക് ഉയർന്ന ഉത്തരവാദിത്തമുണ്ട്. ഇതിൽ ഗൗരവമേറിയ ചോദ്യങ്ങൾ ഈ കേസ് ഉയർത്തുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ഖജനാവിൽ നിന്നോ മറ്റേതെങ്കിലും പൊതുഫണ്ടിൽ നിന്നോ എടുത്ത് സ്വന്തം വരുമാനം കുറയാതെ സംരക്ഷിച്ച് പിഴത്തുക നൽകുന്നതിന് പകരം, ഉത്തരവാദികളായ ഉദ്യോഗസ്ഥർ തന്നെ സ്വന്തം നിലയിൽ നഷ്ടപരിഹാരം നൽകണമെന്ന് കോടതി നിർദ്ദേശിച്ചതാണ് മറ്റൊരു സുപ്രധാനവും ശ്രദ്ധേയവുമായ നിർദ്ദേശം.മറ്റൊരു പൗരൻ്റെ വ്യക്തിസ്വാതന്ത്ര്യം ഏകപക്ഷീയമായോ നിയമവിരുദ്ധമായോ തട്ടിയെടുക്കുന്നത് ജോലിയുടെ ഭാഗമായി കാണാൻ കഴിയില്ല. നിയമം ശരിയായി വ്യാഖ്യാനിക്കാതെ വ്യക്തിഗതമായ മാത്രം നോക്കിക്കണ്ട് നടത്തുന്ന നടപടികൾ ഉദ്യോഗസ്ഥർ സ്വന്തം ഉത്തരവാദിത്തൽ തന്നെ നേരിടേണ്ടി വരുമെന്ന് കോടതി വിധിക്കുന്നു. സർക്കാർ ഉദ്യോഗത്തിൻ്റെ ഗമയിൽ നിയമം തങ്ങൾക്ക് തോന്നുന്നതു പോലെ വ്യാഖ്യാനിച്ച് മറ്റുള്ളവരെ കുരുക്കിലാക്കുന്നവർക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ് ഈ വിധി.
ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ മകളാണ് മേധാ രൂപം. അതുകൊണ്ടുതന്നെ ഈ വിധി വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും, തടങ്കൽ ഉത്തരവിനെക്കുറിച്ചുള്ള ഹൈക്കോടതിയുടെ പരിശോധനയും, മുൻകരുതൽ തടങ്കൽ അധികാരങ്ങൾ നിയമവിരുദ്ധമായി ഉപയോഗിക്കുമ്പോൾ വ്യക്തിഗത ഉത്തരവാദിത്തം ഉറപ്പാക്കുന്നതിലുമാണ് പ്രധാന നിയമവശം നിലനിൽക്കുന്നത്.
അസാധാരണമായ സാഹചര്യങ്ങളിൽ കരുതൽ തടങ്കൽ അനുവദനീയമാണെങ്കിലും, അത് ഭരണഘടനാപരമായ സംരക്ഷണങ്ങൾക്കും ജുഡീഷ്യൽ പരിശോധനയ്ക്കും വിധേയമാണെന്ന ശക്തമായ ഓർമ്മപ്പെടുത്തലാണ് ഈ വിധി. നിയമപരമായ അധികാരങ്ങൾ യാന്ത്രികമായോ ഏകപക്ഷീയമായോ ഉപയോഗിച്ച് വ്യക്തിസ്വാതന്ത്ര്യം വെട്ടിക്കുറയ്ക്കാൻ കഴിയില്ലെന്നും, ഇത്തരം അധികാരങ്ങൾ വിനിയോഗിക്കുന്ന അധികാരികൾ നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങൾ കർശനമായി പാലിക്കണമെന്നും വിധി വ്യക്തമാക്കുന്നു.
Allahabad High Court fines Chief Election Commissioner Gyanesh Kumar's daughter.





















